Home » , , , » പുനലൂർ സോമരാജനുമായുള്ള അഭിമുഖം (അവസാന ഭാഗം)

പുനലൂർ സോമരാജനുമായുള്ള അഭിമുഖം (അവസാന ഭാഗം)


കേരളത്തിലെ യാചകര്‍ക്ക് വേണ്ടി  നടപ്പാക്കാന്‍ എന്തെങ്കിലും ആശയം മനസ്സിലുണ്ടോ?

മുഴുവന്‍ യാചകരെയും പുനരധിവസിപ്പിക്കാന്‍ ഒരു രൂപയും മനസ്സിലൊരിടവും എന്ന ആശയം ഞാന്‍ സൂക്ഷിക്കുന്നുണ്ട്. നാം നിസ്സാരമായി കരുതുന്ന ഒരു രൂപ, ഒപ്പം യാചകരെ നല്ല ജീവിതത്തിലേക്ക് നടത്തുക എന്ന സദുദ്ദേശ്യം  ഇതൊക്കെ മനസ്സില്‍ കരുതി അതിന്റെ പ്രായോഗികവല്കരണം നടത്തിയാല്‍ ഈ പദ്ധതി വഴി കേരളത്തിലെ മുഴുവന്‍ യാചകരും പുതുജീവിതത്തിലേക്ക് കടക്കും എന്നാണെന്റെ വിശ്വാസം.

ഗാന്ധിഭവന്റെ ഭരണ രീതികളും പ്രവര്‍ത്തന ചിട്ടവട്ടങ്ങളും എന്തൊക്കെയാണ്?





പ്രശസ്ത താരം വിജയകുമാരിയും അമൽ രാജും
എഴംഗങ്ങള്‍ അടങ്ങിയ ട്രസ്റ്റ് ബോര്‍ഡ് ആണ് ഭരണം നിര്‍വഹിക്കുന്നത്. അവര്‍ എല്ലാവരും ഇവിടെ സേവനം ചെയ്യുന്ന സാധാരണക്കാരാണ്. ഞാന്‍ അതിന്റെ മാനേജിംഗ് ട്രസ്റ്റി എന്നനിലയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഈ പ്രസ്ഥാനത്തിന്റെ മുഴുവന്‍ ഭാരവാഹികളും ഒരേ മനസ്സോടെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് ഗാന്ധിഭവന്റെ പ്രത്യേകത. കുട്ടികള്‍,വൃദ്ധര്‍, വികലാംഗര്‍ തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളെയും പാര്‍പ്പിക്കാനുള്ള അംഗീകാരം ഗാന്ധിഭവന് കിട്ടിയിട്ടുണ്ട്.


   ഇന്‍കംടാക്സ്,കെല്‍സ,സര്‍വീസ് പ്രൊവൈഡിംഗ്, ജുവനൈല്‍ അക്രഡിറ്റേഷന്‍,മാനസിക രോഗികളെ പാര്‍പ്പിക്കാനുള്ള കേന്ദ്രതലത്തിലുള്ള അംഗീകാരം എന്നിവ ഉണ്ട്.(കേരളത്തില്‍ ഇത് ആര്‍ക്കും നല്‍കിയിട്ടില്ല.നേരത്തെ അപേക്ഷിച്ചവരെ  ഇപ്പോള്‍ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനുള്ള അപേക്ഷ മുമ്പേതന്നെ നല്‍കിയിട്ടുണ്ട്). ദൈനംദിന ഇടപെടലുകളില്‍ അതീവ ജാഗ്രതയാണ് പാലിക്കുന്നത്. ഉദാഹരണത്തിന് രണ്ടേക്കര്‍ സ്ഥലത്ത് ഗാന്ധിഭവനില്‍ എഴുന്നൂറോളം അന്തേവാസികള്‍ സുഖമായി കഴിയുമ്പോള്‍ തിരുവനന്തപുരം മാനസിക രോഗാശുപത്രിക്ക് 36 ഏക്കര്‍ ഭൂമിയും മറ്റു  സൌകര്യങ്ങളും ഉണ്ടായിട്ടും അവിടെ 350 ല്‍  താഴെ ആളുകള്‍ മാത്രമേ ഉള്ളൂ. അതും ഇവിടത്തെ പോലെ വൃത്തിയുള്ള ഒരു അന്തരീക്ഷത്തിലല്ല എന്നോര്‍ക്കുക.



                                 


                                  തിരുവിതാംകൂർ  രാജകുടുംബാംഗം ഗൗരി ലക്ഷ്മീഭായി,അമൽ രാജ്


കിടന്നകിടപ്പില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന ഒട്ടനവധി പേര്‍ ഗാന്ധിഭവന്‍ കുടുംബാംഗങ്ങളില്‍ പെടുന്നു.പക്ഷേ അത് നീക്കം ചെയ്യാനും കഴുകി വൃത്തിയാക്കാനും ഇവിടെ സേവനം ചെയ്യുന്നവര്‍ക്ക് യാതൊരു മടിയുമില്ല. പോലീസോ കോടതിയോ പൊതു പ്രവര്‍ത്തകരോ കൊണ്ടു വരുന്നവരാണ് ഇവിടെ ഉള്ളത്.മിക്കവാറും ആരാണെന്ന് പോലും നമുക്കറിയില്ല. അങ്ങനെയുള്ളവരെ കൃത്യമായി  പരിപാലിക്കുകയും അവര്‍ക്ക് വൃത്തിയുള്ള അന്തരീക്ഷം ഒരുക്കാനും കര്‍ശനമായ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

ഗ്രാമം, പഞ്ചായത്ത് തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളതായി  കേട്ടിട്ടുണ്ട്. അവ ഒന്ന് വിശദീകരിക്കാമോ?
  
 വളരെയേറെ ആളുകള്‍ ഒന്നിച്ചു താമസിക്കുന്നിടത്ത്‌ എന്തുകൊണ്ട് ഭരണാധികാരികളെ അവരില്‍ നിന്നു തന്നെ തിരഞ്ഞെടുത്തുകൂടാ എന്നൊരു ചിന്ത തോന്നുന്നത് ആറു കൊല്ലങ്ങള്‍ക്കു മുമ്പാണ്. ആദ്യം ചിലരെ ചുമതലകള്‍ എല്പിച്ചെങ്കിലും ആര്‍ക്കും ഏറ്റെടുക്കാന്‍ മനസ്സുണ്ടായിരുന്നില്ല. നിര്‍ബന്ധിച്ചൊക്കെ  കുറെ പേരെ  ആക്കുകയും പിന്നീട് സ്നേഹഗ്രാമം എന്ന പഞ്ചായത്തായി ഗാന്ധിഭവനെ പ്രഖ്യാപിക്കുകയും ചെയ്തു.  


                                 

സ്നേഹരാജ്യം ഫോട്ടോഗ്രാഫർ അലി, തിരുവിതാംകൂർ  രാജകുടുംബാംഗം ഗൗരി ലക്ഷ്മീഭായി,
 അമൽ രാജ് , സ്നേഹരാജ്യം സബ് എഡിറ്ററും കവയിത്രിയുമായ  ബ്രിന്ദ എന്നിവർ.

അന്തേവാസികള്‍ കൂട്ടത്തോടെ തങ്ങുന്ന ഓരോ ബ്ലോക്കും വെവ്വേറെ വാര്‍ഡുകളായി പരിഗണിക്കുകയും അതില്‍ നിന്നുള്ളവരെ സ്നേഹഗ്രാമം പഞ്ചായത്തിന്റെ മെമ്പര്‍മാരായി ഇലക്ഷനിലൂടെ തിരഞ്ഞെടുക്കുകയും ചെയ്യും.എല്ലാവര്‍ഷവും ഒക്ടോബർ-നവംബർ‌ മാസങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇലക്ഷന്‍ കമ്മീഷൻ, കമ്മീഷണർ,മുന്നണി,ബാലറ്റ്പെട്ടി,പ്രിസൈഡിംഗ് ഓഫീസര്‍,ചിഹ്നം,നോമിനേഷന്‍ സമര്‍പ്പണം, പത്രിക പിന്‍വലിക്കൽ, പ്രചരണം, കയ്യില്‍ മഷി പുരട്ടല്‍,പോളിംഗ് ബൂത്ത്, വോട്ടെണ്ണല്‍, ലീഡ് നില, വിജയികളെ പ്രഖ്യാപിക്കല്‍ തുടങ്ങി ഒരു സാധാരണ ഇലക്ഷനില്‍ ഉള്‍പ്പെടുന്ന സകല സങ്കേതങ്ങളും ഗാന്ധിഭവനിലെ ഇലക്ഷനില്‍ ഉണ്ടായിരിക്കും.രാഷ്ട്രീയം മാത്രം അതില്‍ ഉള്‍പ്പെടില്ല.പതിനഞ്ചു ദിവസം നീണ്ടു നില്ക്കുന്ന  ഒരു വലിയ പദ്ധതി തന്നെയാണ് സ്നേഹരാജ്യം പഞ്ചായത്തിലെ   തിരഞ്ഞെടുപ്പ് പ്രക്രിയ. തെന്മല ഗ്രാമപഞ്ചായത്തിന്റെ മുന്‍മെമ്പര്‍ ആയിരുന്ന സഹദേവന്‍ ഗാന്ധിഭവന്‍ കുടുംബത്തിലെ അംഗമാണ്.അദ്ദേഹമാണ് സ്നേഹരാജ്യം പഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട്‌.

ഭരണസമിതി അംഗങ്ങളുടെ പ്രവര്‍ത്തന   രീതി എങ്ങനെയാണു?
എഴംഗങ്ങളാണ് സ്നേഹരാജ്യം പഞ്ചായത്ത് ഭരിക്കുന്നത്. മുന്‍‌ എം.എൽ.എ.ദിവാകരനാണ് രക്ഷാധികാരി. എല്ലാ ദിവസവും രാവിലെ സമിതി യോഗം ചേര്‍ന്ന് ദൈനംദിന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ അവിടെ രമ്യമായി പരിഹരിക്കും. ആഴ്ച്ചയിലൊരിക്കല്‍ പൊതുയോഗം കൂടും. എല്ലാ ദിവസവും ഇലയിട്ടുള്ള സദ്യയാണ് ഇപ്പോഴിവിടെ കൊടുത്തു വരുന്നത്. ഭക്ഷണത്തിലും മറ്റുമുള്ള അധിക ആവശ്യങ്ങളും ആവലാതികളും പൊതുയോഗത്തിലും ചര്‍ച്ച ചെയ്യും. മരുന്നുകള്‍ വിതരണം ചെയ്യാന്‍ താമസിച്ചാല്‍,വെള്ളം ഇല്ലാതെ വന്നാല്‍, വൃത്തികേടായ അവസ്ഥ എവിടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അവയൊക്കെ പഞ്ചായത്ത് ചര്‍ച്ച ചെയ്തു പരിഹരിക്കും. ഓരോ  മുറിയില്‍ താമസിക്കുന്നവരില്‍  നിന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള കണ്‍വീനര്‍മാരെ എടുത്തിട്ടുണ്ട്. പഞ്ചായത്ത്  ഇലക്ഷനിലെ  വോട്ടവകാശം  പതിനാലു വയസ്സാണ്.

താങ്കളുടെ സകല്പത്തിലുണ്ടായിരുന്ന വളര്‍ച്ച ഗാന്ധിഭവന് ഉണ്ടായിട്ടുണ്ടോ? 

 പെട്ടെന്നുള്ള വളര്‍ച്ച ഉണ്ടായിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ വിഭാവന ചെയ്തതു പോലുള്ള സൌകര്യങ്ങള്‍ ആയിട്ടില്ല.ഷെഡ്ഡുകളും മറ്റും ഇനിയും നിര്‍മ്മിക്കാനുണ്ട്. സ്ഥലപരിമിതി ഒരു വലിയ വിഷയമാണ്.ഏഷ്യാനെറ്റ് ന്യൂസിനു ശേഷം അഞ്ചല്‍ സ്വദേശിയായ വാസവന്‍ സ്വാമി അദ്ദേഹ ത്തിന്‍റെ മരണശേഷം എന്ന കരാറിൽ രണ്ടര ഏക്കര്‍ സ്ഥലം ഗാന്ധിഭവന് ദാനം നല്‍കിയിട്ടുണ്ട്. മറ്റൊരു സ്ഥാപനത്തിന് നല്കാനിരുന്ന ഭൂമിയാണത്. പക്ഷേ ടി.വി.വാര്‍ത്ത അദ്ദേഹത്തിന്റെ ചിന്ത കളിൽ മാറ്റമുണ്ടാക്കുകയാണുണ്ടായത്. ആ ഭൂമിയുടെ ആധാരം തയ്യാറാക്കി രജിസ്റ്റർ ചെയ്ത് വിഷു ക്കൈനീട്ടമായി സ്വാമി ഗാന്ധിഭവന് സമര്‍പ്പിക്കുകയും ഇത്തരം ക്രൂരതകള്‍ നടത്തുന്ന മാധ്യമ ങ്ങള്‍ക്കുള്ള പ്രതിഷേധമായി അതിനെ വിശേഷ്പ്പിക്കുകയും ചെയ്തു. അഞ്ചല്‍ ടൗണുമായി അടുത്തു കിടക്കുന്ന ആ വസ്തുവിന് നല്ല വില ഉള്ളതാണെന്ന് കൂടി നാം ഓര്‍ക്കുക


വരുമാന വര്‍ദ്ധനവിനുള്ള തൊഴില്‍ സംരംഭങ്ങള്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ?
      മൂന്നേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. ടൈലറിംഗ് യൂണിറ്റ്, ചന്ദനത്തിരി നിര്‍മ്മാണം തുടങ്ങിയവ നടക്കുന്നുണ്ട്. കൂടുതല്‍ പുരോഗമനാത്മകമായ പദ്ധതികള്‍ ആലോചിക്കു ന്നുണ്ട്.

 സമൂഹത്തോട് എന്താണ് പറയാനുള്ളത്? 
മനസ്സില്‍‌ കാരുണ്യമുണ്ടായിരിക്കണം സമൂഹത്തെ നേര്‍വഴിക്കു നയിക്കാനുള്ള ബാധ്യത രക്ഷിതാക്കള്‍ക്കാണുള്ളത്.അവര്‍ സ്വാർഥരായി മാറിയാല്‍ അടുത്ത തലമുറ അതിലേറെ കാരുണ്യമില്ലാത്തവരായി മാറും.


                                      

                            വെള്ളാപ്പള്ളി നടേശൻ ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ



 വൃദ്ധസദനങ്ങളും മറ്റും ഉണ്ടാകുന്നത് ഈ മനോഭാവത്തില്‍ നിന്നാണ്. കൊച്ചു മക്കളെ ഞങ്ങള്‍ക്കൊന്നു തൊടാന്‍ പോലും പറ്റുന്നില്ല എന്ന് വിലപിക്കുന്ന ഒരുപാട് മുതിര്‍ന്നവര്‍ നമുക്ക് ചുറ്റുമുണ്ട്.കുട്ടികള്‍ എപ്പോഴും പഠിച്ചു കൊണ്ടിരിക്കണം എന്ന ചിട്ട മാറ്റി അവരുടെ അഭിരുചികള്‍ക്കനുസരിച്ച് വളരാന്‍ അനുവദിക്കണം. ഒരു മാതാപിതാക്കളും തങ്ങളുടെ മക്കള്‍  സാമൂഹ്യ പ്രവര്‍ത്തകരോ കൃഷിക്കാരോ ആകാന്‍ ആഗ്രഹിക്കുന്നില്ല. ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ പണം വാരുന്ന തൊഴിലുകളോടാണ്  അവര്‍ക്ക് താല്പര്യം. ഈ സ്ഥിതി മാറി ഏല്ലാവര്‍ക്കും നന്മ ചൊരിയുന്ന മനസ്സുകളുടെ ഉടമകളാക്കി മക്കളെ മാറ്റി എടുക്കുക എന്നതാണ് നവസമൂഹം ചെയ്യേണ്ട പ്രധാന കടമ.                                                               (അവസാനിച്ചു)







0 comments:

Post a Comment

comments pls